Wednesday, 14 March 2018

കച്ച് - ഭുജ്: പാർട്ട്-1

കച്ച് - ഭുജ് : ലഘ്പതിന്റെ കോട്ട സൗന്ദര്യത്തിലൂടെ നടന്ന് ഇന്ത്യനതിർത്തിയിലേക്ക്..
=======================

കാശ്മീരിൽ മഞ്ഞു പെയ്യും കാലത്താണ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. വർഷത്തിൽ ഏഴെട്ട് മാസത്തോളം നാല്പതിനും അമ്പതിനുമിടയ്ക്ക് ചൂടു വരുന്ന ഉത്തരേന്ത്യൻ പടിഞ്ഞാറൻ നഗരങ്ങളിലെ സുവർണ്ണകാലമാണ് വിന്റർ കാലഘട്ടം.ആ സമയത്ത് യാത്രാകുതുകികൾക്ക് യാത്ര മോഹവും പ്രണയവുമൊക്കെ ആയിത്തീരുന്നു.

ഒരു വിന്റർ കാലത്തിന്റെ തുടക്കത്തിൽ അഹമ്മദാബാദിൽ നിന്ന് 'ഗ്രേറ്റ് റൺ ഓഫ് കച്ചി'ന്റെ കവാടം എന്നറിയപ്പെടുന്ന ഭുജ്പട്ടണത്തിലേക്ക് യാത്ര പുറപ്പെട്ടു. മൂന്നു ദിവസത്തെ യാത്രയാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

അഹമ്മദാബാദിൽ നിന്ന് ഭുജിലേക്ക് റോഡുമാർഗ്ഗം ഏകദേശം 340 കിലോമീറ്റർ ദൂരമുണ്ട്. രാത്രി പതിനൊന്ന് മണിയോടെ പട്ടേൽ ട്രാവൽസിന്റെ സ്ലീപ്പർ ബസിലായിരുന്നു യാത്ര. ആറു മണിക്കൂറോളം സമയം കൊണ്ട് ബസ് ഭുജിലെത്തി. ജൂബിലി സർക്കിളിൽ ഇറങ്ങി.

വെളുപ്പിനെ അഞ്ച് - അഞ്ചേ കാൽ സമയം. സ്വെറ്ററും ഷാളും മഫ്ളറും കൈയുറകളും ഒക്കെ ധരിച്ചിട്ടും കിടുകിടാ വിറപ്പിക്കുന്ന കൊടുംതണുപ്പ്. ഇത്തവണ യാത്രയിൽ കൂട്ടുകൂടാൻ നാട്ടിൽ നിന്ന് അച്ഛനുമമ്മയും ഞങ്ങളോടൊപ്പമുണ്ട്. അച്ഛനാണെങ്കിൽ മുണ്ടൊക്കെ മടക്കിക്കുത്തി കൂളായി നിൽക്കുന്നു. 'അച്ഛാ തണുക്കുന്നില്ലേ?' എന്ന് കൈകളൊക്കെ കൂട്ടിത്തിരുമ്മി ഞാൻ വിറച്ചു വിറച്ച് പല്ലുകൾ കൂട്ടിയിടിക്കുന്നതിനിടയിലൂടെ വന്ന ശബ്ദത്തിൽ ചോദിച്ചു.' ഇതാസ്വദിക്കാനല്ലേ നമ്മൾ വന്നേക്കണേ. നമ്മടെ നാട്ടിലിരുന്നാ ഈ അനുഭവം കിട്ടില്ല്യല്ലോ.' അച്ഛന്റെ ഉത്തരം ആ തണുപ്പിനെ ഒരാസ്വാദനതലത്തിലേക്കുയർത്തി.

ബസിറങ്ങിയ പോയന്റിൽ നിന്നും ഒരു റിക്ഷയിൽ ഞങ്ങൾ 'സ്വാമി നാരായൺ വിശ്രാന്തി ഭവനി'ലെത്തി.

വൈഷ്ണവ ഹിന്ദുമതത്തിലെ ഒരു വിഭാഗമാണ് സ്വാമി നാരായണ സമ്പ്രദായക്കാർ. ഗുജറാത്തിലാണ് ഇക്കൂട്ടരുടെ ഉത്ഭവം. സഹജാനന്ദ് സ്വാമിയെന്ന സ്വാമി നാരായണ യോഗിയെത്തന്നെയാണ് ഇവർ പൂജിക്കുന്നത്. ദൈവത്തിന്റെ പ്രതിരൂപമായി ഇദ്ദേഹത്തിന്റെ പിൻതുടർച്ചക്കാർ ഇദ്ദേഹത്തെ കാണുന്നു. ഈ ട്രസ്റ്റിന്റെ കീഴിലുള്ള വിശ്രമമന്ദിരത്തിലാണ് ഞങ്ങൾ ഭുജിൽ താമസിച്ചത്. അവിടെത്തന്നെ ഭക്ഷണ സൗകര്യവുമുണ്ട്. അവിടെ താമസിക്കുന്നവർക്ക് ഭക്ഷണം സൗജന്യമാണ്.

ഇനി ഭുജിനെക്കുറിച്ചുകൂടി രണ്ടു വാക്ക് പറഞ്ഞിട്ട് കാഴ്ചയുടെ നിറവസന്തങ്ങളിലേക്ക് കടക്കാം.

ഇന്ത്യയുടെ അമ്പത്തിരണ്ടാമത് റിപ്പബ്ലിക് ദിനത്തിന്റെ അന്ന്, 2001 ജനുവരി 26 ന് ആണ് ഗുജറാത്തിനെ മുഴുവൻ പിടിച്ചുലച്ച ഭൂകമ്പം ഉണ്ടായത്. 7.7 മാഗ്നിറ്റ്യൂഡിൽ കേവലം രണ്ടു മിനിറ്റ് മാത്രം നീണ്ടു നിന്ന ഭൂകമ്പത്തിന്റെ കേന്ദ്രസ്ഥാനം കച്ച് ജില്ലയിലെ ബചാവു താലൂക്കിലെ ചബോരി എന്ന ഗ്രാമത്തിലായിരുന്നു. ഭുജിൽ നിന്ന് ഇവിടേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്. പ്രഭവസ്ഥാനത്തിനു ചുറ്റും 25 കിലോമീറ്റർ ചുറ്റളവിൽ എല്ലാം നശിപ്പിയ്ക്കപ്പെട്ടു. ഭൂമിയുടെ സംഹാരതാണ്ഡവത്തിൽ പതിമൂവായിരത്തോളം ജീവനുകൾ നഷ്ടമായി. ഗുജറാത്തിലാകമാനം വലിയ കെട്ടിടങ്ങളെല്ലാം തന്നെ തകർന്നു തരിപ്പണമായി. സ്വന്തമായുണ്ടായിരുന്ന കിടപ്പാടങ്ങൾ തീപ്പെട്ടിക്കൂടടുക്കിയ കൊട്ടാരം തകർന്നു വീഴുന്നതു പോലെ നോക്കി നിൽക്കാനേ പലർക്കും കഴിഞ്ഞുള്ളൂ. ഇന്ന് ഇത്ര വർഷങ്ങൾക്കു ശേഷം നാം ആ ഭൂമിയിലെത്തുമ്പോൾ ഭുജ് നിവാസികൾ ഒരു പുനർജന്മത്തിന്റെ പാതയിലാണെന്നു പറയാം.

രാവിലെ വിശ്രമമന്ദിരത്തിലെ ഡൈനിംഗ് ഹാളിൽ നിന്ന് ഇഡ്ഡലി, സാമ്പാർ, ചട്നി എന്നിവ കഴിച്ചു.ചെറുമധുരമുള്ള, ജീരകത്തിന്റെ രുചിയുള്ള സാമ്പാർ നന്നായിരുന്നു. സ്വാദിഷ്ടമായ ഭക്ഷണത്തിനു ശേഷം ഞങ്ങൾ ആ ദിവസത്തെ കാഴ്ചകളിലേക്കിറങ്ങി.

നമ്മുടെ പ്ലാനനുസരിച്ച് മൂന്നു ദിവസം ഉണ്ട്. കാണാവുന്നത്ര കാഴ്ചകൾ കാണണം. കച്ച് ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായാണ് ഭുജ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭുജിൽ താമസിച്ച് ഓരോ ഡയറക്ഷനിലേക്കുമുള്ള സ്ഥലങ്ങൾ കാണുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. അവിടെ ചെന്നതിനു ശേഷം മൂന്നു ദിവസത്തേക്കും ഒരു വണ്ടി ഏല്പിച്ചു.

അങ്ങനെ ആദ്യദിവസം ഭുജിൽ നിന്നും വടക്കുപടിഞ്ഞാറൻ ദിശയിലേക്കു യാത്ര തിരിച്ചു. ആദ്യകാഴ്ച മാതാനോമഠ് എന്ന ദേവീക്ഷേത്രസന്നിധിയിൽ നിന്നും തുടങ്ങാമെന്ന് ഡ്രൈവർ നിർദ്ദേശിച്ചു. ഭുജിൽ നിന്നും 80 കിലോമീറ്റർ ദൂരെയാണീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അങ്ങോട്ട് പോകുന്ന വഴിക്ക് സാഗർ ഭായ് (ഡ്രൈവർ) ഭൂകമ്പത്തിനു ശേഷം ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് പറയുകയുണ്ടായി. ഒരു 25 കിലോമീറ്റർ പിന്നിട്ടപ്പോൾ തകർന്നു കിടക്കുന്ന ഒരു മഹാക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ കാർ നിർത്തി. ഒമ്പതാം നൂറ്റാണ്ടിൽ കരിങ്കല്ലിൽ പണികഴിപ്പിച്ച പൂർണേശ്വർ ശിവക്ഷേത്രം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നിട്ടുണ്ട്. ചുറ്റുപാടും ചതുരാകൃതിയിൽ കരിങ്കല്ലുകൾ ചിതറിക്കിടക്കുന്നു. അതുകൊണ്ടുതന്നെ കോമ്പൗണ്ടിൽ നടക്കാനുള്ള അനുവാദമില്ല.  ഇന്നത്തെ കാഴ്ചയിൽത്തന്നെ പ്രൗഢഗംഭീരമാണീ സ്ഥലം.  പ്രതിഷ്ഠ ഇരിക്കുന്ന ഭാഗത്തിന് ഒന്നും സംഭവിച്ചിട്ടില്ല. നഷ്ടക്കണക്കുകളുടെ ഒരു നേർക്കാഴ്ച അവിടെ കാണാൻ കഴിഞ്ഞു.

അവിടെ നിന്നും കാർ പുറപ്പെട്ടതും കുറച്ചകലെയായി നീണ്ട മലനിരകൾ കണ്ടു. ഡ്രൈവറാണ് ഈ മലനിരകളെക്കുറിച്ച് പറഞ്ഞു തന്നത്.അതാണത്രെ കാക്കട്ഭീത് യക്ഷമല.
താഴ്വാരത്തു നിന്നും 72 പടികൾ കയറിച്ചെല്ലുമ്പോൾ 72 (യക്ഷന്മാരുടെ) യോദ്ധാക്കളുടെ രൂപം കൊത്തി വച്ചിട്ടുള്ള ഒരു ക്ഷേത്രമുണ്ടത്രെ. ഗ്രീസിൽ നിന്നും ഇറാനിൽ നിന്നും ഉള്ള യാത്രികരുമായി വന്ന ഒരു കപ്പൽ ഗുജറാത്ത് കടൽത്തീരത്ത് കൊടുങ്കാറ്റിൽപ്പെട്ട് തകർന്നടിഞ്ഞുവെന്നും അതിൽ മരിച്ചവരെ നാട്ടുകാർ വീരമൃത്യു വരിച്ച യോദ്ധാക്കളായി കണ്ട് നാടോടി ദൈവങ്ങളായി ഈ മലമുകളിൽ പ്രതിഷ്ഠിച്ചുവെന്നും കഥ. എന്തായാലും സമയക്കുറവു മൂലം ഞങ്ങൾ ദൂരെ നിന്നും ആ ക്ഷേത്രം കണ്ടു തൃപ്തിപ്പെട്ടു.

പൂർണേശ്വർ ദർശനത്തിനു ശേഷം യക്ഷ കഥകളും കേട്ട് ഞങ്ങളെത്തിയത് 'മാതാനോമഠ് ' എന്ന ദേവീക്ഷേത്രസന്നിധിയിലാണ്. അവിടെ എത്തുന്നതിന് ഏകദേശം 24 കിലോമീറ്റർ മുൻപായി 'ഉത്തരായനരേഖ' (Tropic of Cancer) കടന്നു പോകുന്ന സ്ഥലമെത്തി. പണ്ട് ജ്യോഗ്രഫി പാഠപുസ്തകത്തിൽ ഉത്തരായനരേഖ കടന്നു പോകുന്ന ഏഴ് ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നായി നാം ഗുജറാത്തിനെ പഠിച്ചിട്ടുണ്ടല്ലോ. കച്ച് ജില്ലയിലെ ലഘ്പത് താലൂക്കിലെ ഒരു ഗ്രാമമാണ് മാതാനോ മഠ്.ഈ ഗ്രാമം മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ഈ ഗ്രാമത്തിന്റെ അധിദേവതയാണ് ആശാപുരാ
ദേവി.ആശാപുരാ മാതാക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നു.പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതത്രേ ഈ ക്ഷേത്രം.1819 ലെ ഭൂകമ്പത്തിൽ തകർന്ന ക്ഷേത്രം സുന്ദർജി ശിവജി, മെഹ്ത വല്ലഭാജി എന്നീ രണ്ട് ബ്രഹ്മക്ഷത്രിയന്മാരാൽ (ഒരേ പോലെ ബ്രാഹ്മണനായും ക്ഷത്രിയനായും ജീവിക്കുന്ന വിഭാഗം) പുനർനിർമ്മിയ്ക്കപ്പെട്ടു. പിന്നീട് 2001 ലെ ഭൂമിയുടെ താണ്ഡവനൃത്തത്തിലും ഈ ക്ഷേത്രം തരിപ്പണമായി. ഇന്ന് പഴയ പ്രൗഢി വീണ്ടെടുത്ത് ക്ഷേത്രം കച്ച് ജില്ലയുടെ തന്നെ ദേവതാബ്രഹ്മസ്ഥാനമായി, അഭിമാനസ്തംഭമായി നിലകൊള്ളുന്നു. ആറടി ഉയരവും വീതിയുമുള്ള മാതാജീ വിഗ്രഹം, കല്ലിൽ ചുവന്ന പെയിന്റടിച്ച് അലങ്കാരപ്പണികളോടുകൂടിയുള്ളതാണ്. ദർശനം കഴിഞ്ഞ് അവിടെ നിന്നിറങ്ങിയപ്പോഴേക്കും സമയം പന്ത്രണ്ടിനോടടുത്തു.

അടുത്ത കാഴ്ച ലഘ്പത് ഫോർട്ട് ആണ്. ജനവാസം വളരെ കുറഞ്ഞ പ്രദേശമാണ് ഈ ഫോർട്ടും പരിസരവും എന്ന് ഡ്രൈവർ പറഞ്ഞുതന്നു. പോവുന്ന വഴിക്ക് കമലേശ്വർ മഹാദേവ് എന്നൊരു ക്ഷേത്രത്തിലും സിറിൽഭായ് ഞങ്ങളെ കൊണ്ടുപോയി. മഹാദേവന്റെ മൂലസ്ഥാനമായ ഒരു വലിയ ആലിൻ ചുവടും കുറച്ചുമാറി സ്ഥിതി ചെയ്തിരുന്നു. വെയിൽ വന്നപ്പോഴേക്കും തണുപ്പു മാറിയിരുന്നു. നല്ല സുഖകരമായ കാലാവസ്ഥ.

പിന്നീട് ലഘ്പതിലേക്ക് പോകുന്ന വഴി ഒരു ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചു. തന്തൂരി റൊട്ടി, ചോറ്, ദാൽ, പനീർ സബ്ജി, ഛന മസാല, കഡായ് മഷ്റൂം, റെയ്ത്ത, മിക്സഡ് വെജ് സബ്ജി ഒക്കെയായി കുശാലായി. പിന്നീട് രണ്ടു മണിയോടെ ലഘ്പത് ഫോർട്ടിലെത്തി.

തീരെ ജനവാസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന തരിശുഭൂമിയിലൂടെ കുറെ ദൂരം ചെന്നപ്പോൾ പേടിപ്പെടുത്തുന്ന നിശ്ശബ്ദതയുടെ നടുവിലായി ബ്രൗൺ ശിലകളാൽ നിർമ്മിതമായ കോട്ടമതിൽ ദൃശ്യമായി. അത്യപൂർവ്വമായ കാഴ്ചകളാണ് പിന്നെ ഞങ്ങളെ വരവേൽക്കാനുണ്ടായിരുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ റാവു ലഘ്പത്ജി നിർമ്മിച്ച് 1801 ൽ ഫത്തേ മുഹമ്മദ് ഈ കോട്ടമതിലിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. ലഘ്പത് നഗരത്തെ ചുറ്റി ഏഴ് കിലോമീറ്റർ ദൂരത്തിൽ കോട്ടമതിൽ വിസ്തൃതി പ്രാപിച്ച് സ്ഥിതി ചെയ്യുന്നു.

കോട്ടയുടെ വശത്തൂടെ മുകളിൽ കയറാനുള്ള പടിക്കെട്ടുകളുണ്ട്. മുകളിലെത്തിയപ്പോൾ പടുകൂറ്റൻ തോക്കുകളൊക്കെപ്പിടിച്ച് ബി എസ് എഫ് ജവാന്മാർ മാതൃരാജ്യത്തിന്റെ കാവലാളുകളായി നില്ക്കുന്നുണ്ട്.
ഇന്ത്യയും പാകിസ്ഥാനുമായി തുറന്ന അതിർത്തി പങ്കിടുന്നതു കൊണ്ടു തന്നെ അതീവ ജാഗ്രതാ പ്രദേശമാണിവിടം.

ഇന്ത്യയുടെ ഗ്രേറ്റ് റാൻ ഓഫ് കച്ച് പ്രദേശവും കോറി ഉൾക്കടലും പാക്കിസ്ഥാനിലെ സിന്ധും തമ്മിലുള്ള ഒരു ലയനം നമുക്കിവിടെ കാണാം. ഇതൊരു അന്തർദ്ദേശീയ അതിർത്തിയാണ്. കണ്ണെത്താ ദൂരത്തോളം നീളത്തിലും വീതിയിലും വെളുത്ത മരുഭൂമി കാണാം. ഈ അസുലഭ കാഴ്ച കണ്ണിന് കുളിർമ്മയേകി. ഈ ഉപ്പുമരുഭൂമിയ്ക്കപ്പുറമായി നീണ്ടു കിടക്കുന്ന കരകാണാക്കടൽ... അതിനപ്പുറമെവിടെയോ തുടങ്ങുന്ന ആകാശക്കാഴ്ചകൾ... സത്യത്തിൽ ചെറിയൊരു സ്ഥലജലവിഭ്രമത്തിലായോ എന്നൊരു സംശയമില്ലാതില്ല. കോട്ടയോടു ചേർന്നു കണ്ടു തുടങ്ങുന്ന ഉപ്പുമരുഭൂമിയുടെ അവസാനമെവിടെ? കടലിന്റെ തുടക്കമെവിടെ? അതിനുമപ്പുറം ആകാശ മതിൽ കെട്ടിപ്പൊക്കിയതെവിടെ നിന്ന്? ഉത്തരമില്ല... നഗ്നനേത്രങ്ങളാൽ ഒന്നും തിരിച്ചറിയാനാവുന്നില്ല.

കോട്ടയുടെ മുകളിലൂടെ കുറച്ചു ദൂരം നടന്നു... പിന്നെ താഴോട്ടുള്ള പടികൾ... അതിനുശേഷം മതിലിന്റെ താഴ്ഭാഗത്തൂടെ നടപ്പാത... വീണ്ടും അടുത്ത മുകൾഭാഗത്തേക്കുള്ള പടികൾ ... കോട്ടയങ്ങനെ നീണ്ടു നിവർന്ന് വിരാജിക്കുന്നു.

ഫോർട്ടിലെ കാഴ്ചകൾക്കുശേഷം കുറച്ചപ്പുറത്തായി സ്ഥിതി ചെയ്യുന്ന ദർഗയിലെത്തി. കൊത്തുപണികളാൽ സമ്പന്നമായൊരു കാഴ്ച. പീർ ഘൗസ് മുഹമ്മദ് എന്ന സൂഫി സന്യാസവര്യന്റെ ശവകുടീരമാണിത്. ലഘ്പതിലെ സയ്യിദ് വംശത്തിൽപ്പെട്ട ഇദ്ദേഹം പകുതി മുസ്ലീമായും പകുതി ഹിന്ദു ആയും ആചാരാനുഷ്ഠാനങ്ങൾ നടത്തിപ്പോന്നു. അതീന്ദ്രിയ ശക്തിയിൽ വിശ്വസിച്ച ആളായിരുന്നു അദ്ദേഹം. പ്രാദേശികമായി 'കുബോ' എന്ന പേരിലാണ് ഈ ദർഗ അറിയപ്പെടുന്നത്. കറുത്ത ശിലയാൽ നിർമ്മിതമായ ഈ ശവകുടീരത്തിന് മുകളിലായി 63 അടി ഉയരത്തിൽ കോണാകൃതിയിൽ എട്ട് വശങ്ങളോടുകൂടിയ മകുടം, സമൃദ്ധമായ കൊത്തുപണികൾ നിറഞ്ഞ നാലു വാതിലുകൾ, ചുമരിൽ ഖുറാന്റെ വചനങ്ങൾ ഇത്രയും ദർഗയുടെ സവിശേഷതകളാണ്.

ഇതിനടുത്തായി ലഘ്പത് ഗുരുദ്വാര സാഹിബിന്റെ ഒരു സിഖ് ആരാധനാലയവും സ്ഥിതിചെയ്യുന്നു. ഗുരുനാനാക്ക് തന്റെ ഹജ്ജ് തീർത്ഥാടന വേളയിൽ മെക്കയിലേക്കു പോകുന്ന വഴി ഇവിടെയാണത്രെ താമസിച്ചത്.

ഇവിടത്തെ ചരിത്രം 1819 ലെ ഭൂകമ്പത്തിനു മുമ്പ്, ശേഷം എന്നിങ്ങനെ രണ്ടായി തിരിക്കാം. കാരണം ഉപ്പുമരുഭൂമിയോട് ചേർന്നൊഴുകുന്ന കോറി ഉൾക്കടലിന്റെ സ്ഥാനത്ത് 1819 നു മുമ്പ് സിന്ധു നദിയാണത്രെ ഒഴുകിയിരുന്നത്. അന്ന് വ്യാപാര വാണിജ്യ പ്രശസ്തമായ ഒരു തുറമുഖ നഗരമായിരുന്നു ഇവിടം. ഭൂകമ്പത്തിൽ എല്ലാം തകർന്നു തരിപ്പണമായതോടെ സമ്പന്നത നിറഞ്ഞ ഒരിടം പ്രേതനഗരമെന്ന പേരിൽ അറിഞ്ഞു തുടങ്ങി. ഇന്നും ഉപേക്ഷിക്കപ്പെട്ട ഇടമായി ഇവിടം അറിയപ്പെടുന്നു. എന്തായാലും ഇസ്ലാംമതത്തിന്റെയും സിഖുമതത്തിന്റെയും സ്വാധീനം ഇവിടെ കാണാം.

പിന്നീട്‌ ഞങ്ങൾ അതിപുരാതനമായ കോടേശ്വർ മഹാദേവ ദർശനത്തിനായി പുറപ്പെട്ടു. കോടേശ്വർ എന്നത് ഒരു ചെറു ഗ്രാമമാണ്‌. കോറി കടലിടുക്കിന്റെ വാമുഖത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ വിശാലമായ മരുപ്രദേശമാണിവിടം. പോകുന്ന വഴിക്ക് നാരായൺ സരോവർ കോടേശ്വർ എന്ന വലിയ കവാടം കണ്ടു.നാരായൺ സരോവർ കഴിഞ്ഞ് ഒരു നാലു കിലോമീറ്റർ ആവുമ്പോഴേക്കും കോടേശ്വർ മഹാദേവക്ഷേത്രത്തിലെത്തും.

കോടേശ്വർ എന്നു കേൾക്കുമ്പോൾത്തന്നെ ഇവിടവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ഒരു ഐതിഹ്യം രാവണകഥയാണ്. രാവണൻ തന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനായി കഠിനതപസ്സു ചെയ്ത് ശിവനെ സംപ്രീതനാക്കി. ശിവൻ വരമായി ഒരു ആത്മലിംഗം സമ്മാനിക്കുകയും ചെയ്തു. ആ ശിവലിംഗവുമായി മടങ്ങവെ രാവണന്റെ അശ്രദ്ധയാൽ ആത്മലിംഗം താഴെ വീണുപോയി. ഇതിൽ കുപിതനായ ശങ്കരൻ രാവണനെ ശിക്ഷിക്കുവാനായി ആത്മലിംഗത്തിനു ചുറ്റും ഒരു കോടി ശിവലിംഗങ്ങൾ നിർമ്മിച്ചു. ഇതുകണ്ടു പരിഭ്രമിച്ച രാവണന് ആത്മലിംഗമേതെന്ന് കണ്ടുപിടിക്കാനാവാതെ വരികയും ആ കണ്ടതിൽ ഒന്നെടുത്ത് ലങ്കയിലേക്ക് മടങ്ങുകയും ചെയ്തു. ഇവിടം 'കോടിലിംഗേശ്വർ' എന്ന പേരിലും അറിയപ്പെടുന്നു.

കടൽക്കരയിലെ ഈ ക്ഷേത്രമാണത്രെ ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റം. ഈ കാണുന്ന കടലിന്റെ പകുതിയിൽ നിന്നും പാക്കിസ്ഥാൻ തുടങ്ങുന്നു.

ആദ്യം കുറച്ചു പടികൾ കയറി ശിവ നടയിലേക്കുള്ള കവാടത്തിനരികിലെത്തി. ഇവിടെ ശിവൻ ഭൈരവരൂപിതനായാണ് പ്രതിഷ്ഠിതനായിരിക്കുന്നത്.ഇവിടെ ഭൈരവന്റെ പേര് ഭീമലോചനൻ എന്നത്രെ. ഭീമലോചനൻ എന്ന പേരിൽ ഭൈരവൻ അറിയപ്പെടാൻ കാരണം ശിവന്റെ തിരുനടയ്ക്കടുത്തായി ദേവീപ്രതിഷ്ഠയുള്ള നടയുണ്ട്. ആ ദേവി ഹിംഗ്ലാജ് മാതാജിയത്രെ. ഹിംഗ്ലാജ് മാതാജിയുടെ കാവലാളായി നിൽക്കുന്ന ഭൈരവന്റെ പേരത്രെ ഭീമലോചനൻ.

ആകെ 51 ശക്തിപീഠങ്ങൾ ഉള്ളതിൽ ഒന്നാണ് പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ഹിംഗ്ലാജ് മാതാജീ ക്ഷേത്രം.(ശക്തിപീഠങ്ങൾ ഉണ്ടായ കഥ ഉജ്ജയിൻ യാത്രാവിവരണവേളയിൽ സൂചിപ്പിച്ചിട്ടുളളതിനാൽ വീണ്ടും പറയുന്നില്ലാട്ടോ). സതീദേവിയുടെ തലഭാഗം ചെന്നു വീണ സ്ഥലമത്രെ ബലൂചിസ്ഥാനിലെ ഹിംഗ്ലാജ് മാതാജീ ക്ഷേത്രം.

ആ ഒറിജിനൽ ഹിംഗ്ലാജ് മാതാ ക്ഷേത്രത്തിന്റെ സങ്കല്പമത്രെ കോടേശ്വറിലെ ദേവീപ്രതിഷ്ഠയ്ക്ക്.
ഈ ശക്തിപീഠങ്ങളിലൊക്കെത്തന്നെ ഭൈരവ പ്രതിഷ്ഠ നമുക്കു കാണാം. ഭൈരവന് ഒരു കാവലാളിന്റെ സ്ഥാനമാണ് എല്ലായിടത്തും. ഭൈരവ ജന്മവുമായി ബന്ധപ്പെട്ട് അങ്ങനെയൊരു കഥ ദേവീഭാഗവതത്തിലുണ്ട്. അതിങ്ങനെയാണ്: സതീദേവിയുടെ ദേഹത്യാഗത്തിനു ശേഷം അതീവ ദു:ഖിതനായിരുന്ന ശങ്കരന്റെ സ്വപ്നത്തിൽ വന്ന് സതീദേവി അരുളിച്ചെയ്തത്രെ... അങ്ങ് ഒട്ടും ദു:ഖിക്കേണ്ടതില്ല, ഞാൻ ഹിമവാന്റേയും മേനയുടേയും പുത്രിയായി ജനിക്കുകയും അങ്ങയുടെ വാമഭാഗമായിത്തീരുകയും ചെയ്യും.'

അങ്ങനെ പാർവ്വതീ ജനനവും വിവാഹവും ഒക്കെ നടന്നു. താരകാസുരന്റെ ശല്യം സഹിക്കവയ്യാതെ ദേവകൾ ദുരിതത്തിലാണ്ടിരുന്ന കാലം.ശിവപാർവ്വതിമാർക്കുണ്ടാകുന്ന കാർത്തികേയനു മാത്രമേ താരകാസുരനെ കൊല്ലാൻ പറ്റൂ. നീണ്ട പതിനഞ്ചു വർഷക്കാലം ശിവപാർവ്വതിമാർ രമിച്ചുകൊണ്ടിരുന്നു. ക്ഷമകെട്ട ദേവകൾ ബ്രഹ്മാവിന്റെ നേതൃത്വത്തിൽ പാർവ്വതീദേവിയെ സ്തുതിച്ചു കൊണ്ട് കൈലാസത്തിലേക്ക് കടന്നു ചെന്നു. അപ്രതീക്ഷിതമായി ദേവന്മാരെ കണ്ട പാർവ്വതീദേവി ചാടിയെഴുന്നേൽക്കവേ ജന്മം കൊണ്ട പുത്രനാണ് ഭൈരവൻ. ശിവപാർവ്വതിമാരുടെ രാസക്രീഢയ്ക്ക് വിഘ്നം വന്നതിനാൽ ദേവന്മാരെ കൈലാസത്തിൽ നിന്ന് പുറത്താക്കി പാർവ്വതീദേവി ഭൈരവനെ കാവലാളാക്കി പ്രതിഷ്ഠിച്ചു. ശിവരേതസ്സിനെ ഒറ്റയ്ക്കു താങ്ങാനുള്ള കഴിവ് ഭൂമിദേവിക്ക് ഇല്ലാതിരുന്നതിനാൽ ശിവൻ രേതസ്സിനെ പാവകനു മേൽ ചൊരിഞ്ഞു. കാർത്തികേയൻ പിറക്കേണ്ടത് ദേവകളുടെ ആവശ്യമായിരുന്നല്ലോ. അതിനാൽ വായുദേവൻ അഗ്നിയിൽ പതിച്ചു കൊണ്ടിരുന്ന രേതസ്സിൽ നിന്ന് ഒരു ഭാഗത്തിന്റെ ഗതി മാറ്റി ആറ് കൃതികമാരുടെ ഗർഭപാത്രത്തിലേക്കാക്കി. അങ്ങനെ ശിവസുതൻ ഷൺമുഖൻ (കൃതികമാരുടെ മകനായതിനാൽ കാർത്തികേയൻ എന്നും അറിയപ്പെട്ടു) പിറന്നു. ബാക്കി രേതസ്സ് അഗ്നിയിൽ പതിക്കുകയും അവയാണത്രെ ഇന്ന് നിധികുംഭങ്ങളായും സ്വർണ്ണങ്ങളായും ഭൂമിയിലുള്ളത്.

എന്തായാലും ഭൈരവന് സ്വന്തം അമ്മ തന്നെ കാവലാൾ സ്ഥാനം കല്പിച്ചു കൊടുത്തിട്ടുള്ളതാണ്.

കോടേശ്വർ മഹാദേവനേയും ഹിംഗ്ലാജ് മാതാജീയേയും തൊഴുതശേഷം കടലിലേക്ക് നീണ്ടു കിടക്കുന്ന നടപ്പാതയിലൂടെ നടന്നു. ഇരുവശവും ശാന്തമായി കിടക്കുന്ന കടലും തീരത്തോട് ചേർന്ന് പായ്ക്കപ്പലുകളും ബോട്ടുകളും മറ്റും ഉണ്ട്; ഒപ്പം തണുത്ത കാറ്റും. ഈ പാത ചെന്നെത്തുന്നത് ഒരു ചെറിയ ഗോപുരത്തോടു കൂടിയ ഹനുമാൻ ക്ഷേത്രത്തിലാണ്.

അവിടെയും തൊഴുത് ഞങ്ങൾ നാരായൺ സരോവറിന്റെ തീരത്തെത്തി. സരോവർ എന്നാൽ തടാകം എന്നർത്ഥം. കടലിനോടു ചേർന്നു കിടന്നിട്ടും ആ പ്രദേശത്തെ പ്രധാനപ്പെട്ട ശുദ്ധജല ഉറവയത്രെ ഈ കാണുന്നത്‌. എന്നാൽ ഏകദേശം മുക്കാൽ ഭാഗവും വറ്റിവരണ്ടുണങ്ങിയ സരോവറിനെയാണ് ഞങ്ങൾ കണ്ടത്.

പണ്ടുകാലത്ത് പ്രശസ്തമായിരുന്നു ഈ മഹാതടാകം. അലക്സാണ്ടർ ചക്രവർത്തിയുടെ കാലത്താണ് ഈ തടാകം നിർമ്മിയ്ക്കപ്പെട്ടത്. ഇതിന്റെ തീരത്തായി മഞ്ഞശിലയാൽ നിർമ്മിക്കപ്പെട്ട ഒരു കൂറ്റൻ കോട്ട മതിലുണ്ട്. 15 അടി പൊക്കത്തിൽ 3000 അടി നീളത്തിലാണിതിന്റെ നിർമ്മിതി. കരയിലുള്ള ക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും ഈ മതിൽക്കകത്താണുള്ളത്.

ഹിന്ദുമതപ്രകാരം പ്രധാനപ്പെട്ട അഞ്ച് പുണ്യതീർത്ഥങ്ങളിൽ ഒന്നത്രെ ഇത്.

1. ടിബറ്റിലെ മാനസ് സരോവർ.
2. കർണ്ണാടകയിലെ പമ്പ.
3. ഒറീസ്സയിലെ ഭുവനേശ്വർ.
4. രാജസ്ഥാനിലെ പുഷ്കർ.
5. ഗുജറാത്തിലെ നാരായൺ സരോവർ.

ഇവിടെ പ്രധാന ക്ഷേത്രനട മഹാവിഷ്ണുവിന്റേതാണ്. തേജസ്സുറ്റ വിഗ്രഹം, അതിനപ്പുറത്തായി രാത്രി ഭഗവാനുറങ്ങുന്നതിനായി ചെറിയൊരാട്ടുകട്ടിൽ അലങ്കരിച്ച് വിരിച്ചിട്ടിട്ടുണ്ട്. ഗോൾഡൻ ലേസും കിന്നരികളും പിടിപ്പിച്ച പട്ടുതുണിയും തലയിണയും പിന്നെ ഒരു ഓടക്കുഴലും വച്ചിട്ടുണ്ട്. കൂടാതെ വശങ്ങളിലായി ത്രികാമരായ് ജി, ലക്ഷ്മി നാരായൺ, ഗോവർദ്ധൻ നാഥ് ജി, ദ്വാരകാ നാഥ്, ആദി നാരായൺ, രൺ ഛോഡ്രായ് ജി, ലക്ഷ്മീദേവി എന്നിവർ ഉപദേവതകളായും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. പഴമയുടെ പ്രൗഢി അതിന്റെ അത്യുന്നതിയിൽ നിലകൊള്ളുന്ന ക്ഷേത്രസമുച്ചയം തന്നെയിത്.

ഇവിടത്തെ പുരോഹിത വിഭാഗക്കാരായ കാൻഫത സെക്ടുകാരിൽ നിന്നും 1607 -ൽ ജുനഗഢിലെ നാരംഗാർ എന്ന സന്യാസി വിഭാഗം ഈ ക്ഷേത്രം പിടിച്ചെടുത്തുവത്രെ. അവിടത്തെ പൊതുജനത്തിന് ശുദ്ധജലത്തിന് വേറെ മാർഗ്ഗമില്ലാതിരുന്നതിനാലത്രെ ഇത്‌. മേൽക്കോയ്മയോടെ പെരുമാറിയിരുന്ന പുരോഹിതന്മാരിൽ നിന്നും ഈ ക്ഷേത്രം പിടിച്ചെടുത്തതിനു ശേഷം പുണ്യ തടാകത്തിലെ വെള്ളം പകുത്ത് 1056 അടി വീതിയിലും 990 അടി നീളത്തിലുമായി നെടുഞ്ചതുരാകൃതിയിൽ ചിറകെട്ടിത്തിരിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തുവത്രെ.

ഈ ക്ഷേത്രവും പരിസരവും അവിടത്തെ മനുഷ്യരും ഒക്കെ നമ്മെ മറ്റൊരു ശിലായുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നതായി തോന്നും; ഒരുവേള കാലം നിശ്ചലമായതായും.

ആദ്യ ദിന കാഴ്ചകൾക്കുശേഷം രാത്രി ഏഴരയോടെ മുറിയിൽ തിരിച്ചെത്തി. ഒന്നു ഫ്രെഷ് ആയി വന്നതിനു ശേഷം അത്താഴവുമൊരുക്കി നമ്മെ മാടി വിളിച്ചുകൊണ്ടിരുന്ന വിശ്രാന്തിഭവന്റെ ഡൈനിംഗ് ഹാളിലെത്തി.ഖിച്ഡി,  കഡി, റൊട്ടി, കാബേജ്- തക്കാളി വെജ് മിക്സ്, കരേല സബ്ജി, സംഭാര്യു ശാക് എന്നിങ്ങനെ തനതായ ഗുജറാത്തി വിഭവങ്ങൾ ഞങ്ങളെ കാത്തിരുന്നിരുന്നു.

പേരു കേട്ട് പേടിക്കേണ്ടതില്ലാത്തതും നമുക്കു കേട്ടുപരിചയം ഇല്ലാത്തതും എന്നാൽ ഓർമ്മയിൽ പോലും നാവിൽ കൊതിയൂറും രുചിയാൽ കപ്പലോടിക്കാവുന്നതുമായ ഒരു വിഭവമാണ് സംഭാര്യു ശാക്.

എനിക്കിത് വളരെ ഇഷ്ടപ്പെട്ടതിനാൽ
ഞാനിതിന്റെ റെസിപ്പി കുറിച്ചു വച്ചു. അതും കൂടെ ഞാനിവിടെ യാത്രാരുചിമുകുളങ്ങളിൽ ഒന്നായി അടയാളപ്പെടുത്തി കടന്നു പോവാം. വഴുതനങ്ങ കൊണ്ടുള്ള ഒരു രുചിക്കൂട്ടാണിത്. ഒരു വഴുതനങ്ങക്ക് എടുക്കേണ്ട അളവിൽ ഞാനിത് പറയാം.

ഒരു വഴുതനങ്ങ എടുത്ത് സൈഡിൽ നീളത്തിലായി കീറി വയ്ക്കുക. രണ്ടായി മുറിഞ്ഞു പോവരുത്. അതിനു ശേഷം സ്റ്റഫ് ചെയ്യാനായി കടലപ്പൊടി (2- ടീ സ്പൂൺ), മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, എള്ള്, മല്ലിയില, ഇഞ്ചി-പച്ചമുളക് പേസ്റ്റ്, പഞ്ചസാര (1 സ്പൂൺ), ഉപ്പ് (1 നുള്ള് ) എന്നിവ കുഴച്ച് വഴുതനങ്ങ നിറയ്ക്കുക. വാഴനാരു കൊണ്ടോ മറ്റോ കെട്ടാം. ഒരു പ്രെഷർകുക്കർ അടുപ്പിൽ വെച്ച് 2 സ്പൂൺ എണ്ണ ഒഴിച്ച് കായം ഇട്ട് മൂപ്പിച്ച് നിറച്ച വഴുതനങ്ങ ഇട്ട് കുറച്ചു വെള്ളമൊഴിച്ച് രണ്ട് വിസിൽ അടിപ്പിയ്ക്കുക. ചൂടോടെ ഉപയോഗിക്കാം. ഇതിന്റെ കൂടെത്തന്നെ ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയും സ്റ്റഫ് ചെയ്ത് ചേർക്കാം. ഇവിടെ തന്നതിൽ വഴുതനങ്ങ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവയ്ക്ക ഇഷ്ടമുള്ളവർക്ക് വഴുതനങ്ങയ്ക്കു പകരം അത് സ്റ്റഫ് ചെയ്തും സംഭാര്യു ശാക് ഉണ്ടാക്കാം.

എന്തായാലും അത്താഴം ഗംഭീരമായിരുന്നു. നിറഞ്ഞ സംതൃപ്തിയോടെ സുഖമായുറങ്ങി.
- - - - - - - - - - - - - - -
അമ്പിളി ഗോപൻ