Monday, 26 February 2018

ഗൗര്യാപ്ലയും താത്തിയും.

ഗൗര്യാപ്ലയും താത്തിയും.
--------------------------------------

ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ എന്റമ്മയുടെ കൈസഹായിയാണ്. രാവിലെ എണീറ്റു മുറ്റമടിക്കും. കാപ്പി കുടിച്ച ഗ്ലാസ് കഴുകി വെയ്ക്കും. പിന്നെ അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങാൻ കടയിലും പോവും.

അങ്ങനെ സ്ഥിരമായി അമ്മ എന്നെ വിട്ടിരുന്ന കടയാണ് ഗൗര്യാപ്ലയുടെ കട. അദ്ദേഹത്തിനന്നു തന്നെ ഒരറുപതു വയസ്സുണ്ടായിരുന്നിരിക്കണം. നല്ല പാതി താത്തിയ്ക്ക് അമ്പത്തഞ്ചൊക്കെയായിട്ടുണ്ടാവും.

രണ്ടു പേരുടെയും ശരിയായ പേരൊന്നും എനിക്കറിയില്ല. എല്ലാവരും വിളിച്ചിരുന്നത് ഗൗര്യാപ്ല, താത്തി എന്നൊക്കെത്തന്നെ.

ഒരൂസം ഞാൻ രാവിലെ ഗൗര്യാപ്ലയുടെ പീട്യേലേയ്ക്ക് യാത്ര പുറപ്പെട്ടു. കടയിൽ പോകാൻ വിടുന്നതു തന്നെ സന്തോഷള്ള കാര്യാണ്. വീട്ടിലെ കാര്യൊക്കെ നോക്ക്വാണെന്ന് തോന്നുന്ന, ഒരു തരം ചുമതലാബോധത്തിൽ നിന്നുണ്ടാകുന്ന ഗമ, അതെനിക്ക് തോന്നാറുണ്ടായിരുന്നു.

ഒരു ഞായറാഴ്ച രാവിലെയാ സംഭവം. അമ്മ വേലിയുടെ അടുത്ത് നിൽക്കും. ഞാൻ നടന്ന് റോഡിനിപ്പുറം നിൽക്കും. എന്നെ കാണുന്നതും താത്തി റോഡ് ക്രോസ്സ് ചെയ്തു വന്ന് എന്നെക്കൂട്ടി അപ്പുറത്ത് കടക്കും. ഇതാണ് സാധാരണ രീതി. അന്ന് ഞായറാഴ്ച ആയോണ്ട് താത്തി പള്ളീന്ന് എത്തീട്ടില്യ. ഞാൻ ക്രോസ്സ് ചെയ്യാൻ റെഡിയായി ഇപ്പുറമെത്തുമ്പോൾ വെളള ഷർട്ടും വെള്ളമുണ്ടുമുടുത്ത് ഒരു സഞ്ചിയും തൂക്കി ഗൗര്യാപ്ലയും എത്തുന്നേയുള്ളൂ. പാവം! എന്നെക്കണ്ടതും ചാടല്ലേന്ന് കൈ കൊണ്ട് കാണിക്കുന്നുണ്ട്. സഞ്ചി കടയ്ക്കു മുന്നിൽ തിണ്ണയിൽ വച്ച് പല്ലില്ലാത്ത ചിരിയും നീട്ടിയ കൈയുമായി വന്ന് എന്റെ കൈകളിൽ പിടിച്ചു. ആ കൈകളിൽ തൂങ്ങിയാടി ഞാനപ്പുറത്തെത്തി.

ഞാൻ സിമന്റു തേച്ചു മിനുസപ്പെടുത്തിയ അരമതിലിൽ ഇരുന്നു. ഞാനെന്നും ആ തിണ്ണയുടെ മിനുസത്തെ തൊട്ടു നോക്കി ആസ്വദിച്ചിരുന്നു. അന്നും ഞാൻ ഒരു വിരലുകൊണ്ട് തൊട്ടു, പിന്നെ രണ്ടു വിരൽ, പിന്നെ രണ്ടു കൈകളും ഒന്നിച്ചു ചേർത്ത് തടവി, അതും പോരാഞ്ഞ് രണ്ടു കവിളുകളും ആ തറയിൽ വച്ച് തണുപ്പ് അരിച്ചു കേറുന്നതും ലോലമായ ഉരസലും അവിടെ തലവെച്ചു കണ്ട ചെരിഞ്ഞ ലോകവും കാഴ്ചകളും മനസ്സിൽ നിറച്ചു കണ്ടു.

ഇത്രയും കളി കഴിഞ്ഞിട്ടും ഗൗര്യാപ്ല പീട്യേടെ മരപ്പലക മാറ്റിക്കഴിഞ്ഞില്ലാർന്നു. പിന്നെ ഞാനവിടെ മരപ്പലകകളുടെ എണ്ണമെടുത്തു. ഓരോന്നിനു മീതെയും ഒന്ന്, രണ്ട് എന്നടയാളപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പതിനാലെണ്ണം എണ്ണി.

"ഞാമ്പിടിയ്ക്കാം." ഇളക്കുന്ന മരപ്പലക പിടിച്ച് ചാരി വെയ്ക്കാൻ ഉത്സാഹം കാട്ടി ഞാൻ ഗൗര്യാപ്ലയുടെ പുറകെ ചെന്നു നിന്നു.

"വേണ്ടാട്ടാ, നല്ല ഭാരാണേ, മോന്റെ തലേക്കൂടെവീഴും. മോനവിടെച്ചെന്നിരുന്നോ."

ഞാനിരിക്കാൻ തിരിഞ്ഞപ്പോഴേക്കും താത്തി വന്നു. ചട്ടയും മുണ്ടുമുടുത്ത് ചെറുതായി നരച്ച മുടിയും തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ ചിരിയുമുള്ള താത്തിയെ എനിക്ക് ഭയങ്കര ഇഷ്ടായിരുന്നു.

"മോനിന്ന് നേരത്തേ വന്നാ?" താത്തയുടെ ചോദ്യം.

"എന്തൊക്കെയാ വേണ്ടേ?"

ഇന്നത്തെപ്പോലെ ലിസ്റ്റൊന്നുമില്ല. മൂന്നു വിരലുമടക്കിയതോർമ്മയുണ്ട്.

ഞാനോർത്തെടുത്തു. ഓർമ്മ വന്നതും ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.

" അരക്കിലോ ഉരുളക്കിഴങ്ങ്,
അരക്കിലോ സവാള,
പത്ത് പപ്പടം."

ഇതു പറയുമ്പോഴും ഞാനോരോ വിരലായി മടക്കി.

പിന്നെ കൈ പുറകെക്കെട്ടി ആടിയാടി നില്പായി.

താത്തി കടലാസിനെ കോണാകൃതിയിലാക്കി ഒന്നിൽ ഉരുളക്കിഴങ്ങും മറ്റൊന്നിൽ സവാളയുമെടുത്തു. വലതു വശത്തായി ഒരു വലിയ ചുറ്റായി തൂക്കിയിട്ടിരുന്ന ചാക്കു വളളിയുടെ ഒരറ്റം പിടിച്ച് പൊതിയെ ചുറ്റി മറ്റേ അറ്റം കൈകൊണ്ട് വലിച്ചു പൊട്ടിച്ച് ചാക്കുവള്ളിയുടെ രണ്ടറ്റവും കൂടി തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് തെരുത്തു കേറ്റി ചുരുട്ടിവെച്ചു. ഈ സമയമത്രയും ഞാൻ കൗതുകത്തോടെ താത്തിയെ നോക്കി നിന്നു; താത്തി എന്റെ മുഖത്തു നോക്കി വെറ്റിലക്കറയുള്ള പല്ലുകാട്ടി ചിരിച്ചുകൊണ്ടും.

താത്തി അതൊക്കെ ചെയ്യണതു കാണാൻ തന്നെ എന്തൊരു ചേലാണ്! അതൊരു കലയായിരുന്നു.

ഞാൻ മൂന്നു പൊതിയും നെഞ്ചോടടുക്കിപ്പിടിച്ച് നടന്നു തുടങ്ങി. താത്തി എന്നെ വട്ടം പിടിച്ച് റോഡിനിപ്പുറത്താക്കി വിട്ടു.

ജീവിതത്തിൽ കണ്ടുമുട്ടിയ ഈ സ്നേഹമരങ്ങളെ ഓർക്കാനും രണ്ടു വാക്ക് കുറിക്കാനും ഇടയാക്കിയ ഈ ധന്യനിമിഷങ്ങളെ ഞാൻ മനസാ നമിക്കുന്നു.

....................................................

അമ്പിളി ഗോപൻ.

No comments:

Post a Comment